Labels

2.07.2018

അമ്മവൃക്ഷം


ഇലകള്‍ ഒന്നാകെ യാത്രപറഞ്ഞു തീര്‍ന്ന 
ശൂന്യമായ ചില്ലകളുമായി
ശിശിര വൃക്ഷംപോലെ ഞാന്‍
ഒരു കാലത്തിന്‍റെ ധ്യാനത്തിലേയ്ക്
വാതിലുകള്‍ തുറന്നിട്ടു .
തേയിലക്കൊളുന്തുകളോ
കാപ്പിപ്പൂ മണങ്ങളോ ഒരു കാറ്റും
മടിയിലെക്കിട്ടു തന്നില്ല .
മധുരപ്പുളിയുടെ മിശ്രഭാഷയുള്ള
ഓറഞ്ചല്ലികള്‍ ഉതിര്‍ക്കും പോലെ
അവനവനെ രുചിച്ച് തീര്‍ന്നു പോകവേ
കണ്ണെഴുതാത്ത ഒരു കരിയിലക്കിളി അതിന്‍റെ
പരുത്ത പാട്ടുകൊണ്ട് ഉള്ളുണര്‍ത്തി .
സ്നേഹമോ സന്തോഷമോ
ഭിക്ഷയായി അവശേഷിച്ചിരുന്നില്ല .
കാക്കക്കുഞ്ഞുങ്ങളുടെ ചുവന്ന വാ പിളര്‍പ്പില്‍
കൊക്കു താഴ്ത്തുന്ന അമ്മപ്പക്ഷിയെ
സൌഹൃദത്തോടെ ഒന്ന്
നോക്കുക മാത്രം ചെയ്തു.
സൂര്യന്‍ ചുറ്റും നിറഞ്ഞു കവിഞ്ഞപ്പോള്‍
ഉള്ളുകുടഞ്ഞതില്‍ നിന്നും നാലഞ്ചിലകള്‍
അവയുടെ ചുവന്ന കുഞ്ഞു ചുണ്ടുകള്‍
പുറത്തേയ്ക്കുയര്‍ത്തി
ആകാശത്തേയ്ക്ക് നോക്കി നിന്നു .
ഇപ്പോളീ പച്ചമണ്ണില്‍ വേരുകള്‍ ചുരന്നിതാ
ഞാന്‍ നില്‍ക്കുന്നു ,
വസന്തം അതിന്‍റെ പുതുമണവുമായി
വീണ്ടും അരികെ എത്തിയിരിക്കുന്നു .
അടയിരിക്കുന്ന ചൂടില്‍ നിന്നും
കുഞ്ഞനക്കം കേള്‍ക്കുവാന്‍
കൊതിയോടെ കാതുകൂര്‍പ്പിച്ചിരിക്കുന്നു ,
എന്‍റെയീ വേരുകള്‍ .
ആകാശമേ , എനിക്കിനിയും കടം തരിക ,
നിന്നിലൂടെ പറക്കുന്ന
പ്രണയമുള്ള രണ്ടിണപ്പക്ഷികളെ ,,
താരാട്ടുകള്‍ നിറഞ്ഞുതളിര്‍ക്കുന്ന
ചില്ലകള്‍ നീട്ടി ഞാനിതാ നിനക്ക് താഴെ
കാത്തു നില്ക്കുന്നു !
_____________________________
ക്ലിക്ക് വീണ്ടാമതും ഞാന്‍ ഫ്രം അറേബ്യ

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "