Labels

1.14.2018

സങ്കടത്തിന്റെ സങ്കടം


സങ്കടത്തിന്റെ സങ്കടം
സങ്കടങ്ങള്‍ ഉള്ളവന്
തലയ്ക്കുമീതെ
എരിയുന്ന സൂര്യന്‍ മാത്രം
നിലാവിന്‍റെ തണുപ്പോ
പൂവിന്‍റെ ഭംഗിയോ
കാറ്റിന്‍റെ തലോടലുകളോ അറിയാനാകാത്ത
മരവിപ്പുകള്‍ കൊണ്ടവന്‍
വരിയപ്പെട്ടിരിക്കുന്നു .
എനിക്കും നിനക്കും തമ്മിലെന്തെന്ന്
ചെറു സന്തോഷത്തിന്റെ കുരുവികള്‍ പോലും
അവനു കുറുകെ കടന്നുപോകുന്നില്ല .
അവനോ
വിഷാദത്തിന്റെ കറുത്ത പൂച്ചകള്‍
ഇടയ്ക്കിടെ വട്ടംചാടുന്ന
ഇരുണ്ട ഇടവഴികളില്‍
അവനവനെക്കെട്ടിയിട്ട
യജമാനനാകുന്നു .
ജീവിതത്തിനും മരണത്തിനും ഇടയിലെ
അകലം ,
അത്രയും നേര്‍ത്തു നേര്‍ത്തു കാണുന്ന
നിമിഷങ്ങള്‍,
കൂടെ സഞ്ചരിക്കുന്നു .
ആള്‍ക്കൂട്ടം അവനെ ഏകനാക്കുന്നു
അവനവനില്‍ നിന്നു തന്നെയുമവന്‍
ഉപേക്ഷിക്കപ്പെടുന്നു .
അവന്റെ ദൈവങ്ങളെല്ലാം
കണ്ണടച്ചും കാതടച്ചും
പ്രാര്‍ത്ഥനകളില്‍ നിന്നും ഒളിച്ചോടുന്ന
അസുരന്‍മ്മാരാകുന്നു .
ഒഴിഞ്ഞ ഭിക്ഷാപാത്രവുമായവന്‍
ദുസ്വപ്നങ്ങളില്‍
തിരിഞ്ഞും മറിഞ്ഞും കിടക്കുന്നു.
ചേക്കേറാന്‍
ഒരു ചില്ലയില്ലാതെ
മനസ്സ് നിറയ്ക്കാന്‍
ഒരു ചെറുചിരിയുടെ
വിരുന്നുകാരനില്ലാതെ ,
ഉള്ളു തണുക്കാന്‍
ഒരുതുള്ളി നിഴലില്ലാതെ
ദാഹിച്ചും വിശന്നും
സങ്കടങ്ങളുടെ ഉച്ചയിലൂടെ
അലയുന്ന പക്ഷിയാകുന്നു .
അതെ സുഹൃത്തെ ,
ഇടയ്ക്കൊക്കെ അവന്‍
എന്റെയും നിന്റെയും
അതെ മുഖമുള്ള
അതെ കണ്ണുകളുള്ള
ചിറകു കനത്തു കൂമ്പിയൊരു
നനഞ്ഞ പക്ഷി .

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "