Labels

10.03.2017

അസാധാരണമല്ലാത്ത ഒന്ന്


ഇരുട്ടുരുകി അടര്‍ന്നു പോയൊരു യാമത്തില്‍
വെളിച്ചം ,അതിന്റെ ധ്യാനമന്ദഹാസം കൊണ്ട്
ഭൂമിയെ തൊടുന്നു .
അവളോ അപ്പോള്‍
മഴയുടെ ലിപികള്പതിഞ്ഞ
കുതിര്‍ന്നമണ്ണില്‍
പുളഞ്ഞു വരഞ്ഞ നിലവിളികളെ
നിശബ്ദതയിലെക്ക് മാറ്റിക്കെട്ടിയിരിക്കുന്നു .
മാറില്‍ ഇറ്റിനിന്ന ഒരുതുള്ളി
വെളുത്തചോരയില്‍
ഉറുമ്പുകള്‍ തിമിര്‍ക്കുന്നു ,
പിന്നെ ഏതോ
പ്രാര്ത്ഥെനയിലെയ്ക്കെന്ന പോലവ
ഒന്നിച്ച് നിശ്ചലമാകുന്നു .....പതിയെച്ചിതറുന്നു ..
ഒറ്റ , ഇരട്ട
പെറ്റുപെറ്റങ്ങിനെ ഒരാള്ക്കൂ ട്ടം
അവളില്നിന്നും പൂക്കളം പോല്പരക്കുന്നു ,
നിറമുള്ള പൊട്ടും പൊടിയും മിനുപ്പും
കണ്ണുകൊണ്ടുറുഞ്ചി
അവനവന്‍ ഉടലിന്‍ തുടല്പൊട്ടിക്കുന്നു
നാക്കിന്‍ തുടികൊണ്ട് പലതാളം കൊട്ടുന്നു .
ഉച്ചയില്‍ നിന്നും ഉച്ചിയിലെ ചിന്തകള്‍
കൊത്തിയിട്ടങ്ങിനെയിങ്ങിനെ
ചിക്കിയും ചികഞ്ഞും വട്ടമിട്ടു പറക്കുന്നു
വാക്ക്പരത്തിയും ആഗ്യം നിരത്തിയും
ഒരു പകലിനെ ആഘോഷമാക്കുന്നു .
അവളോ ,
എന്തോ പറയാന്‍ വെമ്പിയെന്നപോലെ
പാതിയടഞ്ഞ കണ്ണിലും
പാതി പിളര്ന്നു മലര്ന്ന് ചുണ്ടിലും
ജീവനുള്ള ഒരുപിടച്ചില്‍ ബാക്കിയാക്കിയിരുന്നു .
സഹതാപമൊന്നുമില്ലാതെ ചിലര്‍
ചിറകൊതുക്കിയ ഒരു പക്ഷിയെന്നപോലെ
വെളുത്തവണ്ടിയുടെ വയറിലെയ്ക്കവളെ
വെള്ളപുതപ്പിച്ചെടുത്തിടുന്നു.
അപ്പോഴൊക്കെയും നിലവിളിച്ചുകൊണ്ടിരുന്നു
ആ വണ്ടിയുടെ നീണ്ടുവലിഞ്ഞോരാ
ഒച്ച മാത്രം .
അവസാന പിടച്ചിലിന്റെ അറ്റത്തും
അവള്‍ ചൂണ്ടിയ കൈയ്യടയാളo പിന്തുടര്‍ന്നൊരാള്‍
കുറ്റിക്കാട്ടിനപ്പുറം നിന്നും
അവളുടെ തീവ്രനിശബ്ദതയിലെയാ മുള്‍പ്പടര്‍പ്പിനെ
പൂരിപ്പിച്ചെടുക്കുന്നു .
ഉണരാത്ത ഉറക്കത്തിലേയ്ക്ക് ആരാരോ ....
വലിച്ചെറിഞ്ഞൊരു
ചൂടടര്ന്ന കുഞ്ഞുടലിനെ കണ്ടെടുക്കുന്നു.
അമ്മ
റോസാപ്പൂ തുന്നിക്കൊടുത്ത കുഞ്ഞുടുപ്പില്‍
തൂവിപ്പരന്നു തുടങ്ങിയോരാ
ചുവന്ന ചുവന്ന പുള്ളികള്‍.
ഇരകള്‍ , പെണ്ണിരകള്‍
ആരോ
ആരോ പിഴുതു ഞെരിച്ചു പലതായ് ചിതറിച്ചു
കടന്നുപോയിരിക്കുന്നെന്നു
തെളിവൊന്നും ഇല്ലാതെ ഒരാകാശം
വീണ്ടും വീണ്ടും തിമിര്‍ത്തു ചിരിക്കുന്നു .
ചിരിയിലെ മുലപ്പാല്‍ തേമ്പിത്തുടച്ച് ഒരാള്‍
കൂട്ടത്തിലൊരുവന്റെ തോളില്‍ ഒറ്റക്കയ്യിട്ടു
കണ്ണൊന്നടച്ചു തുറക്കുന്നു .
അസാധാരണതകള്‍ ഒന്നുമില്ലാതെ
ഒരാള്ക്കൂട്ടം
ഒരു മഴയില്‍ നിന്നും
ഒരുവളുടെ ആകെക്കറുത്തുപോയ താളില്‍ നിന്നും
കരുണയൊന്നുമില്ലാതെ പൊടുന്നനെ പിരിഞ്ഞുപോകുന്നു .
ഇന്നും , ഞാനും നീയും
മഴ കൊള്ളാതെ ചുടുചായ മോന്തി
പത്രത്തില്നിന്നും ഏതോ ഇരകളെ
ഒരു നിമിഷത്തെ നെടുവീര്പ്പിലിപ്പോള്‍
സ്വതന്ത്രമാക്കുന്നു .
പതിവുകള്‍പലതിനെയും
പതിരെന്നപോല്‍
എത്ര അനായാസം പറത്തിക്കളയുന്നു എന്നറിയൂ .
അവനവന്‍ ലോകങ്ങളില്ഒളിച്ചിരിക്കാന്‍
മനുഷ്യനില്നി‍ന്നും നാമെത്ര
മനുഷ്യരല്ലാതായിരിക്കുന്നു എന്നറിയൂ .
വേട്ടക്കാരന്‍ എത്ര
അകലെയാണെന്നു അറിയാത്ത നിരത്തുകളില്‍
സുരക്ഷിതരെന്നപോലെ നാമെത്ര
തിരക്കിലാണെന്നറിയൂ .
ഇരകളാകും വരെ
നിശബ്ദരാകുന്നവരുടെ മതത്തില്‍
ചുണ്ടുകള്‍ മുദ്രവക്കപ്പെട്ടിരിക്കുന്നവരുടെ
യോഗാസങ്ങള്‍ തുടരുകയാണ് .
നമ്മുടെ
"ദൈവങ്ങള്‍ ഉറങ്ങുകയാണ് ഉണര്‍ത്തരുത്‌
ഇനിയും നിശബ്ദത പാലിക്കുക" .
എന്ന ബോര്ഡിനു ചുറ്റും നാമിപ്പോള്‍
പ്രദക്ഷിണം വയ്ക്കുകയാണ് .
എല്ലാം
അവന്‍ നകാലത്തിനു വേണ്ടിയാണെന്ന
അശരീരിയാണ് ചുറ്റും .
സുഹൃത്തെ ,
ഇതില്‍ അസാധാരണമായൊന്നുമില്ല എന്ന്
നിങ്ങള്‍ക്കിപ്പോള്‍ മനസ്സിലായിരിക്കുന്നു 
************************************************

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "